Wednesday, March 22, 2023

ഹൃദയാഴങ്ങളിലേക്കിറങ്ങുമ്പോൾ -                                                                            കവിതകളാൽ ചുറ്റപ്പെടുന്നു.

കാഴ്ചയിൽ 
കവിതപൂക്കുന്നു
വാക്കുകളിൽ നീ ഞാനും-
ഞാൻ നീയുമാകുന്നു.

അനാഥത്വങ്ങളിൽ-
നോവ് പൊട്ടുന്നു,
മൗനവഴിയിൽ-
വിശപ്പ് രുചിയ്ക്കുന്നു 

നിലാവ് കണ്ട്
ഏകാന്തപ്പെട്ടവന്,
നിഴൽ കണ്ട്-
പ്രണയം പൂക്കുന്നു.

ഓലക്കീറുകൾക്കിടയിലൂടെ
ഒളിച്ചു കയറിയ നിലാവ് 
തിരിച്ചു പോവാനാവാതെ
കൂരയിൽ കുരുങ്ങിക്കിടക്കുന്നു

കടൽ വിരിയിച്ചൊരു-
കരിമേഘ പക്ഷി
നിലാവിനെ വിഴുങ്ങുന്നു
ഇരുൾ പടരുന്നു.

ജനിമൃതികളുടെ-
സന്ദേഹങ്ങളില്ലാതൊരു-
പുഴ,
മഞ്ഞു മലകളുടെ
ഗർഭപാത്രത്തിൽ നിന്നുറവപൊട്ടി- 
ആർത്ത്പെയ്യുന്നു.

വലത്തോട്ട്  പോരിട്ട്-
മേഞ്ഞ കൂരയുടെ 
നഗ്നതയിലൂടെ
ചോർന്നിറങ്ങുന്ന-
നശിച്ച മഴ.

തൊടിയിൽ,
പടം പൊഴിച്ചപ്രത്യക്ഷമായ-
പാമ്പുകകളുടെ
സാമീപ്യം പോലൊരു  ഭയം,
മനസ്സിൽ കൂട് കെട്ടുന്നു.

വെറ്റയും പുകയിലയും
കുഴഞ്ഞ മണം 
അച്ഛനെ തിരയുന്നു-
നോവ് നിറയുന്നു.

ഓരോ കാഴ്ചയും-
ഓരോ കവിതയാണ്,
മനസ്സിൽ കൊരുക്കുന്ന കാഴ്ചകൾ,
കാണുന്നവന്റെ പ്രത്യയശാസ്ത്രമാണ്






  












Friday, October 28, 2022

 

മൃദുവായി-
ഇലകൾ പോലുമറിയാതെ,
ചെടിയിൽ നിന്നടരുന്ന-
പൂവിന്റെ കൊഴിഞ്ഞു പോക്കുപോലെ -
പ്രണയം ഉപേക്ഷിക്കണം.

സ്വയം തീർപ്പാക്കേണ്ട ഈ 
പ്രണയത്തെ കുറിച്ചാണ് നിങ്ങൾ
അനുദിനം കലഹിക്കുന്നത്
കഴുത്ത് മുറിക്കുന്നത്.

Monday, April 18, 2022

വാക്കുകൾ മരിച്ച വീട്

വാക്കുകൾ മരിച്ച ഒരു വീട്
പ്രതീക്ഷകളുടെ ഊഴം കാത്ത് -
കനവുകൾ നെയ്യുന്നു. 
 
വാക്കുകൾ മരിച്ച ഒരു വീട്-
നിറവിലും-
നിഴലുകൾപോലും 
കൂട്ടിമുട്ടാത്തത്ര കണിശതയോടെ - 
ചതുരംഗം കളിക്കുന്നു-
.
വാക്കുകൾ മരിച്ച ഒരു വീട്ടിൽ-
മൗനം മുനിഞ്ഞു കത്തുന്ന 
രാവുകളിൽ -
ഒരിറ്റു വാക്കിനായ്-
തൊണ്ട വരളുന്നു.

വാക്കുകൾ മരിച്ച ഒരു വീട്ടിൽ-
തൂങ്ങിയിറങ്ങിയ  
കണ്‍പോളകൾ,
കാലത്തിന്റെ അനുവാചകരായ്,
സെക്കൻഡ് സൂചികളുടെ-
മിടിപ്പുകൾ പേറുന്നു.

വാക്കുകൾ മരിച്ച ഒരു വീട് പോലെ-
ഭീതിതമായ ഒരു  ഭൂപ്രദേശമില്ല..

വാക്കുകൾ മരിച്ച ഒരു വീട്-
പ്രതീക്ഷകളുടെ 
ഊഴം കാത്ത് 
കനവുകൾ നെയ്യുന്നു. 

Saturday, May 16, 2020

കേരളം കെപിപി നമ്പ്യാരെ വേണ്ടവിധം ആദരിച്ചോ?

കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരിയിലെ ഒരു സാധാരണ ഗ്രാമീണ കുടുംബാംഗമായിരുന്ന കുന്നത്ത് വീട്ടില്‍ പത്മനാഭന്‍ നമ്പ്യാര്‍ എന്ന കെപിപി നമ്പ്യാര്‍ കല്യാശ്ശേരി ബോര്‍ഡ് ഹയര്‍ എലമെന്ററി സ്‌കൂളില്‍ നിന്നും ലണ്ടനിലെ അതിപ്രശസ്തമായ ഇംപീരിയല്‍ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലേക്കുള്ള യാത്ര ഒരു പോരാട്ടമായിരുന്നു. 1929 ഏപ്രില്‍ 15 ന് കല്യാശ്ശേരിയിലെ ഒരു കമ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ ജീവിതമത്രയും ഇതുപോലുള്ള പോരാട്ടങ്ങളുടെയും അതില്‍ നേടിയ വിജയവും നിറഞ്ഞതായിരുന്നു.
1948 ലെ കല്‍ക്കത്ത തിസീസിന്റെ പേരില്‍ വേട്ടയാടപ്പെട്ട കമ്യൂണിസ്റ്റ് കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. അതിന്റെ പേരില്‍ നാടുവിടേണ്ടി വന്ന കെപിപി നമ്പ്യാര്‍ നേരെയെത്തിയത് ബോംബെയിലെ പ്രസിദ്ധമായ സെന്റ് സേവിയേഴ്‌സ് കോളേജിലായിരുന്നു. അഡ്വാന്‍സ്ഡ് റേഡിയോ കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദത്തിനായി ചേര്‍ന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ് ആവുകയായിരുന്നു. അതിനുശേഷം അദ്ദേഹം ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രശസ്തമായ ഇംപീരിയല്‍ കോളേജില്‍ നിന്ന് ടെലികമ്യൂണിക്കേഷനില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.
കടുത്ത ദേശീയതാബോധത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ തിരികെയെത്തി ഐഐടി ഡല്‍ഹിയില്‍ അദ്ധ്യാപകനാകുകയും പിന്നീട് ടാറ്റയുടെ ഗവേഷണ വിഭാഗത്തിന് രൂപം കൊടുക്കുകയും ചെയ്തൂ. ട്രാന്‍സിസ്റ്റര്‍ റേഡിയോ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ വ്യവസായ മേഖലയില്‍ ഇലക്‌ട്രോണിക്‌സ് പ്രയോഗങ്ങളുടെ പ്രവേശനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. അക്കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ‘നെല്‍കോ’ റേഡിയോ ഇന്ത്യയുടെ അഭിമാനം ഊട്ടിയുറപ്പിച്ചു.
മാതൃരാജ്യത്തോടുണ്ടായിരുന്ന അതേ പ്രണയം ജന്മദേശമായ കേരളത്തോടും അദ്ദേഹം പുലര്‍ത്തിയിരുന്നു. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഇലക്‌ട്രോണിക്‌സ് രംഗത്തെ കേരളത്തിന്റെ കുതിച്ചു ചാട്ടത്തിനായി കെപിപി നമ്പ്യാരുമായി ബന്ധപ്പെടുകയും കെല്‍ട്രോണ്‍ എന്ന വിപ്ലവകരമായ ആശയം സാധ്യമാക്കിയെടുക്കുകയും ചെയ്തു. ഈ സമയം ടാറ്റയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിംഗില്‍ നിന്ന് രാജിവച്ചായിരുന്നു അദ്ദേഹം കേരളത്തിലെത്തിയത്. നമ്പ്യാര്‍ ടാറ്റയിലുണ്ടായിരുന്ന സമയത്ത് രത്തന്‍ ടാറ്റ അദ്ദേഹത്തിന്റെ കീഴില്‍ ജോലി നോക്കിയിരുന്നു.
കെല്‍ട്രോണിന്റെ റിസര്‍ച്ച് വിംഗായി ER&DC(ഇലക്‌ട്രോണിക്‌സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍)യെ വളര്‍ത്തിയെടുക്കുകയും പിന്നീട് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇതിനെ ER&DCI ആക്കിമാറ്റി കേന്ദ്രത്തെ കൊണ്ട് ഏറ്റെടുപ്പിക്കുകയും ചെയ്തു.
1986 ല്‍ ഇലക്‌ട്രോണിക്‌സ് മേഖലയിലെ നിസ്തുലമായ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ദിര ഗാന്ധി അദ്ദേഹത്തിനെ ഇലക്‌ട്രോണിക്‌സ് വകുപ്പിന്റെ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. C-DAC (സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ്)ന്റെ രൂപീകരണത്തിനും അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്.
സുരക്ഷയുടെ പേരുപറഞ്ഞ് യു എസ് ഗവണ്‍മെന്റ് ഇന്ത്യക്ക് സൂപ്പര്‍ കമ്പ്യൂട്ടര്‍ നല്‍കുവാന്‍ തയ്യാറാകാതിരുന്നപ്പോള്‍, നമ്പ്യാര്‍ ER&DCI ഡയറക്ടര്‍ ആയിരുന്ന വിജയ് ഭട്കറിനോട് C-DAC രൂപീകരിക്കാന്‍ നിര്‍ദേശിക്കുകയും, ഇന്ത്യ തദ്ദേശീയമായി സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുകയും ചെയ്തതിന് ചരിത്രം സാക്ഷ്യം.
കെപിപി നമ്പ്യാറിന്റെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു ഇലക്‌ട്രോണിക്‌സ് സാങ്കേതിക വിദ്യയില്‍ രാജീവ് ഗാന്ധിയുടെ കാലത്ത് ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായത്.
ഇന്ത്യയില്‍ ആദ്യമായി ടെക്‌നോപാര്‍ക് എന്ന ആശയം കെപിപി നമ്പ്യാരുടെ സംഭാവനയായിരുന്നു. കേരളത്തിലെ ടെക്‌നോപാര്‍ക് ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോളജി പാര്‍ക്ക് ആയതിനു പിന്നില്‍ വ്യവസായ മന്ത്രിയായിരുന്ന കെ ആര്‍ ഗൗരിയമ്മയുടെ സഹായവും ഉണ്ടായിരുന്നു.
കേരളം അദ്ദേഹത്തിന്റെ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടവിധത്തില്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. 2006 ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചെങ്കിലും അതിന്റെ ശിപാര്‍ശ പോയത് കേരളത്തില്‍ നിന്നായിരുന്നില്ല.
ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് രംഗത്തിന്റെ നേരായ വഴികാട്ടിയായിരുന്നു കെപിപി നമ്പ്യാര്‍. അദ്ദേഹത്തിന്റെ വേര്‍പാടില്‍ രാജ്യത്തിന് നഷ്ടമായത് എക്കാലത്തെയും മികച്ച ഒരു ടെക്‌നോക്രാറ്റിനെയാണ്.
(C-DAC ലെ സയന്റിസ്റ്റും സീനിയര്‍ എഞ്ചിനിയറുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

Friday, August 23, 2019

കൂമ്പിച്ചൽകടവ്‌ ഏകാധ്യാപക ട്രൈബൽ വിദ്യാലയത്തിലേക്കുള്ള യാത്രയിൽ കൂടുതലും രവിയുടെ ചെതലിമലയിലെ ഏകാധ്യാപക വിദ്യാലയമായിരുന്നു മനസ്സിൽ. അമ്പൂരിയിൽ നിന്നും കൂമ്പിച്ചൽകടവിലേക്കുള്ള യാത്രയ്ക്കൊടുവിൽ നെയ്യാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തെ ഒരു കടവിൽ എത്തിച്ചേർന്നു. ഇനി അങ്ങോട്ടുള്ള യാത്ര തോണിയിലാണ്. കടത്തുകാരൻ അക്കരെയാണ്. അക്കരെ കാട്ടുമലയുടെ അടിവാരത്ത് കാടിറങ്ങി കടവിലേക്ക് ഒരു മൺറോഡ് കിതച്ചു നിൽപ്പുണ്ട്. തോണിയിൽ കുറച്ചുപേർ ഇരിപ്പുണ്ട്. കടത്തുകാരൻ തോണിയിലേറി തുഴയെറിയാൻ തുടങ്ങിയപ്പോൾ കാട്ടിനകത്ത് നിന്നും ഒരു കൂവി വിളി കാറ്റിനോടൊപ്പം കടവിലേക്ക് ഒഴുകി ഇറങ്ങി  വന്ന്  പുഴയിലേക്ക് ചിതറി തെറിച്ചുപോയി. കടത്തുകാരന്റെ മറുപടി കൂക്കുവിളി  തിങ്ങി നിന്ന കാട്ടുമരങ്ങൾക്കിടയിൽ തട്ടി ചിലമ്പിച്ച്‌ നിന്നു. നിശബ്ദമായ കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഒരു കുറിയ മനുഷ്യൻ കാട്ടുവഴികൾക്കിടയിൽ നിന്നും തോണിയിലേക്ക് ഓടിക്കയറി. ഇക്കരയിൽ ഞങ്ങൾ കുറച്ചുപേർ തോണിക്കായ് കാത്തിരിപ്പുണ്ട്. ഏകാധ്യാപക വിദ്യാലയത്തിലേക്കാണെന്നു പറഞ്ഞപ്പോൾ, തേരി കയറി ഇറങ്ങി വരുമ്പോൾ ഈ ചിരി ഉണ്ടാവില്ല എന്ന് പറഞ് ഞങ്ങളുടെ ആത്മവിശ്വാസത്തിന്റെ കടക്കൽ ഒരു വലിയ കത്തി എടുത്ത് വെച്ചു, ഒരു സഹയാത്രികൻ. തോണി ഇക്കര എത്തി ആളുകളെല്ലാം ഇറങ്ങിയപ്പോൾ ഞങ്ങൾ സ്കൂളിലെ കുട്ടികൾക്കായുള്ള അട്ടപ്പാടിയിലെ അമ്മമാർ ഉണ്ടാക്കിയ കാർത്തുമ്പി ബാഗും കുടയും കയറ്റി തോണി വീണ്ടും അക്കരയ്ക്കു തുഴഞ്ഞു. തേരി കയറി ഒന്നര മണിക്കൂറോളം  നടന്നാൽ സ്കൂൾ എത്തുമെന്ന് കടത്തുകാരൻ പറഞ്ഞത് ഞങ്ങൾ ലാഘവത്തോടെ എടുത്തെങ്കിലും യാത്ര ക്ലേശകരമായിരിക്കുമെന്ന സൂചന അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്നുമറിഞ്ഞു . കടത്തിറങ്ങിയപ്പോൾ കാടിന്റെ കാറ്റ് ശരീരമാകെ തണുപ്പിച്ചു പുതച്ചു നിന്നു. ചെതലിമലയിലെ കരിന്തഴകൾക്കിടയിലൂടെ കാറ്റ് വീശുന്ന ഖസാക്കിലെ പള്ളിക്കൂടം വീണ്ടുമോർമ്മയിൽ വന്നു. രവിയും, നൈസാമലിയും, അള്ളാപിച്ച മൊല്ലാക്കയും, മൈമൂനയും കാറ്റിനോടൊപ്പം കടവത്ത് വന്നു. കടത്തുകാരൻ കാട്ടിയ വഴിയിലൂടെ ഞങ്ങൾ അഞ്ചുപേർ മുന്നോട്ട് നടന്നു. നാട്ടുവഴിയുടെ ഒരു വശം ജലസംഭരണ പ്രദേശവും മറുവശം ഇടതൂർന്നു നിൽക്കുന്ന മരങ്ങളുമാണ് .ഒ വി വിജയൻ ഖസാക്കിന്റെ ഇതിഹാസം എഴുതിയിട്ട് അൻപതു വര്ഷം പിന്നിട്ടു. ഭൂപരിഷ്കരണം വന്നു, കേരളത്തിലെ മുക്കിലും മൂലയിലും ടെക്നോപാർക്കുകളും, ഇൻഫോപാർക്കുകളും വന്നു. നവോത്ഥാനം പലരൂപത്തിലും ഭാവത്തിലും വന്നു എന്നിട്ടും അഭിജാത്യത്തിന്റെയും, നിറത്തിന്റെയും ഉഷ്ണചൂളയിൽ പെട്ട് ഇപ്പോഴും കുറെയേറെപ്പേർ കാട്ടിൽ കഴിയുന്നു, മണ്ണിന്റെ യഥാർത്ഥ ഉടമസ്ഥർ. കാട്ടരുവികൾ മാത്രം വിഭജിച്ച അതിരുകളെ അണകെട്ടി നഗരത്തിലേക്കുള്ള വെള്ളത്തിനും വൈദ്യുതിക്കും വേണ്ടി നാഗരികർ അവരുടെ ആവാസവ്യവസ്ഥയെ തകിടംമറിച്ചു. കുടിയേറ്റക്കാരാലും, നഗരവികസനത്തിന്റെ പേരിലും അവരുടെ കൃഷിഭൂമിയിൽ നിന്നും മുറിവേൽക്കപ്പെട്ടവർ തിരികെ കാട് കയറി. അണകെട്ടുകളാൽ മുങ്ങിപ്പോയ ഗ്രാമങ്ങളെക്കുറിച്ചും അവിടെ ജീവിച്ചിരുന്ന ജനതെയെക്കുറിച്ചും ആരാണ്‌ ഓർക്കുന്നത്. ഞങ്ങളും മല കയറാൻ തുടങ്ങിയിരുന്നു. കുത്തനെയുള്ള കയറ്റം ഞങ്ങളുടെ കാലുകൾക്കു അപരിചിതമായ കാലനക്കങ്ങൾ തന്നു. വഴിയരികിലെ ഓരോ പാറക്കൂട്ടങ്ങളും ഞങ്ങളുടെ വിശ്രമ കേന്ദ്രങ്ങളായി. കുറച്ചു ചെന്നപ്പോൾ ഒരു പ്രായമേറിയ അമ്മ കൂനിക്കൂടി മല കയറുന്നതു കണ്ടു, കൂടെ ഒരു മധ്യവയസ്കയും. രണ്ടുപേരും ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ മലയിറങ്ങിയതാണെന്നു പറഞ്ഞു. പ്രായമേറിയ അമ്മ ഇന്നലെ വീട്ടിൽ നിന്നിറങ്ങിയതാണ്, ഇക്കരെ ഒരു ബന്ധു വീട്ടിൽ തങ്ങി രാവിലെ കാർഡ് പുതുക്കി മലകയറാൻ തുടങ്ങിയതാണ്. ഇപ്പോൾ കയറുന്ന മലകയറി ഇറങ്ങി ഒരു മലകൂടി കയറി വേണം കുടിയെത്താൻ. ഇനിയും അഞ്ചു മണിക്കൂറോളം നടന്ന് കയറണമത്രെ! മൺറോഡ് ചുരുങ്ങി ചുരുങ്ങി ഒറ്റയടിപാത ആയിരിക്കുന്നു. ദുർഘടമായ കയറ്റം യാത്രയുടെ വേഗം വല്ലാതെ കുറച്ചിരുന്നു . ഉഷ ടീച്ചർ എല്ലാ ദിവസവും കടത്തിറങ്ങി ഈ ദുർഘടമായ പാതയിലൂടെ ആണ് സ്കൂളിൽ തുച്ഛമായ ദിവസവേതനത്തിൽ ജോലിക്കായി എത്തുന്നത്. പാതക്കിരുവശവുമുള്ള മുളങ്കാടുകളിൽ കാറ്റിരമ്പി. വെയിൽ വെട്ടം വീഴാത്ത കാട്ടുവഴികളിലൂ ഞങ്ങൾ അല്പം നിരപ്പായ പ്രദേശത്തെത്തിച്ചേർന്നു. കുറച്ച് അകലെ എവിടെ നിന്നോ കുട്ടികളുടെ കലപില ശബ്ദങ്ങൾ കേൾക്കാം. സ്കൂളിന് അടുത്തെത്തിയിരിക്കുന്നു. ഞങ്ങളുടെ ശബ്ദം കേട്ടപ്പോൾ ഉഷ ടീച്ചർ ഇറങ്ങിവന്നു. വിദ്യാലയം എന്ന് പറയാൻ ഒന്നുമില്ല. ഒരു അംഗനവാടിയുടെ അത്രയും വലിപ്പമുള്ള ഒരു മുറി. 15 കുട്ടികളുണ്ട് ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലേക്ക്. എല്ലാവരും ഇരിക്കുന്നത് ഒരു മുറിയിൽ. കുട്ടികൾ എല്ലാം വളരെ സന്തോഷത്തിലാണ് ഉച്ച ഭക്ഷണം കഴിഞ്ഞു കളിക്കുന്ന തിരക്ക്. ഒരു ദിവസത്തേക്ക് എട്ട് രൂപയാണ് ഒരു കുട്ടിക്ക് വേണ്ടി ഗവൺമെന്റ് നീക്കിവച്ചിരിക്കുന്നത്. കുട്ടികൾക്ക് മൂന്നുനേരവും ഭക്ഷണം കൊടുക്കുന്ന വിദ്യാലയത്തിന് എട്ടുരൂപ എന്താകാൻ. കുറെ സുമനസ്സുകളുടെ സഹായത്താൽ ദിവസവും ഭക്ഷണം കൊടുക്കാൻ കഴിയുന്നു. ഒരു മഴ മതി കുട്ടികളുടെ പഠിത്തം മുടക്കാൻ. ഉഷ ടീച്ചർ ആവേശത്തിലാണ്, ആളുകൾ പുഴ കയറി മല കയറി ഇവിടെ എത്തുന്നത് വളരെ അപൂർവ്വം. കുട്ടികൾക്കായുള്ള കാർത്തുമ്പി കുടയും, കാർത്തുമ്പി ബാഗും ഒപ്പം ഒരു ഷീറ്റും നൽകി. ബുക്കുകളും പെൻസിലുകളും കുറേ സുമനസ്സുകൾ നൽകിയിരിക്കുന്നു. സത്യത്തിൽ സ്വയം അറപ്പ് തോന്നുന്നു. അവരുടെ മണ്ണ്‌ കയ്യേറി, വിഭവങ്ങൾ കൊള്ളയടിച്ചു എന്നിട്ട് നാം ഔദാര്യം പോലെ അവർക്ക് വിഭവങ്ങൾ എത്തിച്ചുകൊടുക്കുന്നു, അതിന്റെ മേനി പറയുന്നു. കുട്ടികളുടെ പാട്ടും കളിയും എല്ലാം കേട്ട് തിരിച്ചിറങ്ങുമ്പോൾ മനസ്സ് ശൂന്യമായിരുന്നു

Sunday, October 14, 2018

ഹിന്ദു ഒരു സംസ്കാരം ആണ്. അതിനെ ഒരു മതമാക്കിയത് ക്രിസ്തുമതത്തിനും ഇസ്ലാംമതത്തിനും ശേഷമാണ് ഇതിനും മുൻപേ ബുദ്ധ മതവും ജൈനമതവും ഉണ്ടായിരുന്നു. ഇനി ഒറ്റകാര്യം ഈ മതത്തിൽപെട്ട ദൈവങ്ങൾക്കൊന്നും മനുഷ്യരുടെ ജനനവും മരണവുമായി ഒരു ബന്ധവും ഇല്ല. കാരണം നമ്മുടെ പൂർവികർ ഇപ്പോൾ പറയുന്ന ദൈവങ്ങൾക്കും മുൻപ് ജനിച്ചവരാണ്. അതായത് ഇപ്പോളുള്ള ദൈവങ്ങളെക്കാളും മുൻപേ ഇവിടെ മനുഷ്യകുലം ഉണ്ട്. അപ്പോൾ പിന്നെ നമ്മുടെ ജനനവുമായി ഇവർക്കെന്തു ബന്ധം. മതങ്ങൾ രൂപീകൃതമായ ശേഷം നമ്മുടെ പൂർവികർ ഏതോ മതത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയാണ് ഉണ്ടായത്.അതിന് കാരണം അതാതു കാലത്തിന്റെ, ദേശത്തിന്റെ സവിശേഷതയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ആചാരങ്ങളും മനുഷ്യനായി നിർമ്മിക്കപെട്ടവയാണ്. ക്രിസ്ത്യാനി ആകണമെങ്കിൽ മാമോദീസ കൂടണമെന്നുള്ളത് ഒരു വിഭാഗത്തിന്റെ ആചാരമാണ്. അല്ലാത്തവരും ക്രിസ്തുവിനെ പിൻതുടരുന്നുണ്ട്. അത് പോലെ തന്നെ ഇസ്ലാം ആകണമെങ്കിലും അവരുടേതായ ആചാരരീതികൾ ഉണ്ട്. മതവുമായി ബന്ധപെട്ടു നിൽക്കുന്ന ആചാരങ്ങളെല്ലാം അതാതു മതങ്ങളിൽ ഒരു പൗരോഹിത്യ വിഭാഗത്തിനെ വളർത്തിയെടുക്കാൻ മാത്രം സഹായിക്കുന്നതാണ്. മതത്തിന്‍റെ അധികാര കേന്ദ്രീകരണം അവിടെയാണ് നടക്കുന്നത്. ഹിന്ദുമതത്തിൽ അതാതു അമ്പലവുമായി ബന്ധപെട്ടു നിൽക്കുന്ന ആചാരങ്ങൾ ആണ്. മനുഷ്യ നിർമ്മിതവുമാണ്. ഹിന്ദു മതത്തിലെ എത്രയോ ആചാരങ്ങൾ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ശബരിമലയിലെ എത്രയോ ആചാരങ്ങൾ ഉപേഷിക്കപ്പെട്ടിരിക്കുന്നു. ആര്‍ത്തവം പ്രകൃതിയില്‍ മനുഷ്യന്‍റെ പ്രത്യുല്പാദന പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ്. മാസത്തില്‍ ഒരിക്കല്‍ പുറംതള്ളുന്ന ആര്‍ത്തവരക്തം മനുഷ്യന്‍ നിത്യേന പുറംതള്ളുന്ന മലത്തെക്കള്‍ മലിനമാണെന്നും അശുദ്ധമാണെന്നും പറയുന്ന ആചാരപെരുമക്കാര്‍ ഒന്ന് ഇരുന്ന് ചിന്തിക്കണം, അശുദ്ധി എന്തിനാണെന്ന്. മലയരന്മാരും മറ്റ് പിന്നോക്ക വിഭാഗവും ഇതുപോലെയുള്ള ആചാരപ്രക്രീയയില്‍ നിന്നും പുറംതള്ളിയവരാണ്. ആചാരങ്ങളിൽ നിന്ന് വ്യതിചലിച്ച അന്നൊന്നും നഷ്ടപ്പെടാത്ത ശബരിമലയുടെ ചൈതന്യം ആര്‍ത്തവ സ്ത്രീകളാല്‍ പൊടുന്നനെ നഷ്ടപ്പെടുന്നു എന്ന് പറയുന്നവര്‍, സുപ്രീം കോടതിയുടെ മഹത്തരമായ വിധിയാല്‍ പൗരോഹിത്യ അധികാര കേന്ദ്രം അവര്‍ക്ക് നഷ്ടപ്പെടുമെന്ന ഭയത്തിലാണ് . ഭൂമിയിൽ മനുഷ്യൻ ആയി പിറന്നത് ഒരു മഹാത്ഭുതം തന്നെയാണ്. ആർത്തവരക്തത്താൽ, പ്രത്യുല്പ്പാദന പ്രക്രീയയാൽ പ്രകൃതിയും മനുഷ്യകുലവും മഹത്വപ്പെട്ടിരിക്കിന്നു


ആർത്തവം പൂത്ത വഴികളിലൂടെ,
ജനിമൃതികളുടെ സന്ദേഹങ്ങളില്ലാതെ,
ഒഴുകിയെത്തിയവനാണ്.
അശുദ്ധമെന്ന് വിധിക്കപ്പെട്ട-
വിശുദ്ധ രക്തത്തിന്റെ-
ആവര്‍ത്തന പുറംതള്ളലാല്‍ മാത്രം,
പൂവിട്ടവൻ.
തിരിഞ്ഞൊന്നുറച്ചു നോക്കിയാൽ -
തീരുന്നൊരാചാരപെരുമയെ,
കാലം നോക്കി പരിഹസിക്കും മുൻപേ-
മകളോട്, സഖിയോട്,അമ്മയോട്, പെങ്ങളോട് -
ഉറക്കെ പറയണം,
ചിലപ്പോഴെങ്കിലും കാലത്തിന് -
മുൻപേ നടക്കാൻ.
ഊർന്നിറ്റു പോകുന്ന ഓരോ-
തുള്ളി രക്തത്തിലൂടെയും-
പ്രകൃതി
നിങ്ങളാൽ മഹത്വപ്പെട്ടിരിക്കുന്നു

ഹൃദയാഴങ്ങളിലേക്കിറങ്ങുമ്പോൾ -                                                                            കവിതകളാൽ ചുറ്റപ്പെടുന്നു. കാഴ്ചയിൽ ...