Monday, April 25, 2016

മുന്ന് കവിതകള്‍

ഒന്ന് 

എന്റെ പ്രണയത്തിന്റെ,
വിരഹത്തിന്റെ,
നൊമ്പരങ്ങളുടെ,
പ്രത്യാശകളുടെ, 
സാക്ഷ്യപെടുത്തലുകളാണ്  നീ

രണ്ട്

കാറ്റ് ഒരോർമ്മയാണെന്ന് 
പറഞ്ഞത് നീയാണ്.

ചില്ലിട്ട് വെക്കുവാൻ ചിത്രങ്ങളില്ലെന്ന് 
പറഞ്ഞതും നീയാണ്.

മഴ പെയ്യുമ്പോൾ 
മനസ്സ് തേടിയത് നിന്നെയാണ് 

ഉഷ്ണചിറകുള്ള 
പൂമ്പാറ്റ കളെ കാട്ടിത്തന്നത് 
ഞാനാണ് 

പൂക്കളുടെ പരാഗണത്തിന്റെ 
നിറക്കാഴ്ചകളാണ്
പൂമ്പാറ്റകളുടെ 
ലോകമെന്നുള്ള തിരിച്ചറിവ്
വന്നപ്പോഴേക്കും 
മനസ്സ് മരിച്ചിരുന്നു.  
കാലം ഘടികാരം സാക്ഷി. 


മൂന്ന് 

ഋതുഭേദങ്ങളുടെ 
നേർകാഴ്ച്ചയാണ് ജീവിതം.
ഗ്രീഷ്മത്തിൽ പൊഴിഞ്ഞു 
വീഴുന്ന വസന്തവും 
വർഷ കാലത്തിൽ-
മരിച്ചു വീണ- 
ഗ്രീഷ്മവും 
നോവുകളുടെ,പ്രത്യാശകളുടെ 
ആവർത്തന പുസ്തകം മാത്രം 




Wednesday, January 27, 2016

നീ


ഒരയ്യപ്പന്‍ കവിതയാണ് നീ.
കാല്പനികതയില്ലാത്ത,
മോഡേണും-
പോസ്റ്റ്‌ മോഡേണുമല്ലാത്ത-
ഒരെഴുത്ത്.

Wednesday, July 15, 2015

പരിണാമം

പരിണാമത്തിന്റെ-
ദശാസന്ധിയിൽ
ഒരു മനുഷ്യൻ-
ഒരു മതമാകുന്നു.
സ്വയം ഒരു ദൈവവും.

സ്നേഹത്തിനുo -
മരണത്തിനുമപ്പുറം-
സ്വർഗ്ഗം സ്വപ്നം
കാണുന്നവർ.

നാവ് നഷ്ടപ്പെട്ട്,
ഭാഷ നഷ്ടപ്പെട്ട്,
വീട്ടുവഴിയെ ചിരിക്കാൻ മറന്ന്,
ചിരികള്‍ ചിത്രരൂപികളായലയുന്ന,
വിലാപങ്ങള്‍ തളര്‍ന്നൊടുങ്ങുന്ന,
പരീക്ഷണകാലം
പരിണാമ കാലം ....  

ഭാഷ മരിച്ച
വർത്തമാനകാലത്തിൽ-
നിന്നെനിക്ക്
തിരിച്ചുനടക്കണം
എന്റെ നാട്ടു വഴികളിലൂടെ.

Thursday, November 27, 2014

പ്രണയം

നക്ഷത്രവഴിയെ നടന്ന് നാം-
കണ്ട സ്വപ്നങ്ങൾ പൂവിട്ടപ്പോൾ-
ഒന്ന് കറുപ്പും ഒന്ന് വെളുപ്പും

പ്രത്യയശാസ്ത്രത്തിന്റെ അടക്കമുള്ള
കല്ലുകൾ കൊരുത്തിട്ടും-
നിറങ്ങളുടെ മേനി പറഞ്ഞ്-
നീയെന്നെ മൂന്ന് വട്ടം തള്ളിപറഞ്ഞു

അക്ഷരങ്ങൾ ലോപിച്ച്
വാക്കുകൾ ശൂന്യമാകുമ്പോൾ
നോവുകൾ അത്മാവിലലിഞ്ഞ്
അത്മതത്വങ്ങൾ-
ദീർഘനിശ്വാസങ്ങളാകുന്നു

വാക്കുകൾ പൂക്കുന്ന
മരമാണ് പ്രണയം.
വെറും വാക്കുകൾ
പൂക്കുന്ന മരം

സ്വപ്‌നങ്ങൾ നഷ്ടപെട്ട-
ഇടവഴിയിൽ ഉപേക്ഷിച്ച
ഓർമ്മയാണിന്ന്  നീ

Thursday, June 5, 2014

ഒറ്റമരങ്ങൾ


ഉഷ്ണരേണുക്കൾ പൊള്ളിക്കുന്ന-
ഗ്രീഷ്മത്തിൽ,
ജീവിതത്തിലേക്കുള്ള
ദൂരമളന്ന്,
ഇതളുകൾ പൊഴിക്കുന്ന ഒറ്റമരം.

ശിഖരങ്ങളടർന്ന്,
ഉഷ്ണ ചിന്തകളിലമർന്ന്,
ഊർദ്ധ്വശ്വാസം വലിക്കുന്ന
പകലിൽ-
ഒരു വേനൽ മഴ

മഴയിൽ കൊരുത്തൊരു
പ്രണയത്തിൽ,
വഴിമരങ്ങളുടെ
അതിജീവനത്തിന്റെ- 
ആത്മാർപ്പണം


ഇന്നെലകളില്ലാത്ത
ഘടികാരസൂചികൾപോലെ-
എഴുതപ്പെടാത്ത 
പ്രണയങ്ങൾ

ഇനി.... 
നീ തന്ന ചൂടും 
തിരിച്ചെടുക്കാം....
മൌനം മറന്ന നിൻ- 
ചുണ്ടുകൾക്കൊപ്പം.
ഇഴ പിരിയാത്ത ഈ മഴയിൽ 
ഇതളുകൾ കൊരുത്ത്,
പ്രത്യാശാ ഭരിതമായ്,
എത്രയെത്ര 
ഒറ്റമരങ്ങൾ..... 

Wednesday, April 24, 2013

സമാന്തരരേഖകള്‍

മിഴി ദൂരത്തിൽ ഉണ്ടെങ്കിലും
നിൻ  മിഴി വാക്കുകൾ
മുറിഞ്ഞു പോകുന്നതെന്താണ്...

നിന്നോട് പറയാനുള്ള
വാക്കുകളെല്ലാം -
തൊണ്ടയിൽ കുരുങ്ങി-
നിശ്ശബ്ദമായ് മരിക്കുന്നെതെന്താണ്...

ഓർമ്മകൾ
വിഷാദo  പൊഴിക്കുന്ന
സന്ധ്യയും,
മഴയിൽ മനസ്സ് മുറിയുന്ന
പകലുകളും
ബാക്കി വെച്ചിട്ടെങ്ങോട്ടാണ്-
നീ മാഞ്ഞു പോകുന്നത്.

സ്വപ്നങ്ങളും ജീവിതവും
സമാന്തര രേഖ യാകുമ്പോള്‍-
വാക്കുകൾ ഊർന്നു വീഴുന്ന
കവിതാ പുസ്തകത്തിൽ
കണ്ണുനീർ അടർന്ന്-
വീണു പടരുന്ന  മഷി കറുപ്പ്...

ഉഷ്ണം മാറ്റാനൊരു-
ചെറു കാറ്റ്,
സുഗന്ധം പരത്താനൊരു-
ചെറു പൂവ്,
എന്റെ സ്വപ്നങ്ങളുടെ 
കാഴ്ച്ചകളിപ്പോൾ
കണ്ണിന്റെ ദൂരത്തോളo
ചെറുതാണ്... 

Tuesday, January 29, 2013

ഡല്‍ഹി 22/12-ഒരു പ്രത്യാശാഭരിതന്റെ കുറിപ്പുകള്‍

സമരം

ചിറകുകള്‍ കരിഞ്ഞ
ശലഭങ്ങള്‍ക്ക് വേണ്ടി-
ശീതകാറ്റില്‍-
കത്തുന്ന പകല്‍
നക്ഷത്രങ്ങള്‍.

ഇരുണ്ട ഗ്രാമ ഭൂപടങ്ങളില്‍
പടര്‍ന്ന ചോരയില്‍-
ചിറകറ്റ ശലഭങ്ങളുടെ-
വ്രണിത വിലാപങ്ങള്‍.

കനവുകള്‍ കൊഴിഞ്ഞു വീണ
കിനാപാടങ്ങളില്‍
എരിഞ്ഞടങ്ങുന്നവര്‍ക്കായ്‌
മുഷ്ടി ചുരുട്ടി
ശൂന്യതയിലേക്കേറിയുമ്പോള്‍
ഉയിര്‍ക്കുന്ന വാക്കുകള്‍
ആത്മാവിന്റെ കല്പനകളാകണം.

ഇനി...
പൂവുകള്‍ ശലഭങ്ങളെ
തേടി പോകും...
മരങ്ങൾ
അടര്‍ന്നു വീണ ദളങ്ങളെ
തേടി പോകും...
നിഴലുകള്‍ നിറങ്ങളായ്-
തെരുവിലേക്കിറങ്ങും

തിരിച്ചറിവ്
സമരങ്ങള്‍
സമരസപെടാനുള്ള
പ്രകടനങ്ങളാണ്,
മനസ്സിനോടും...
നിയമങ്ങളോടും...
കണ്ണുകള്‍ ഇറുക്കിയടച്ചാല്‍
കാഴ്ചകള്‍ ഇല്ലാതാവുന്നില്ല.

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...