Tuesday, January 29, 2013

ഡല്‍ഹി 22/12-ഒരു പ്രത്യാശാഭരിതന്റെ കുറിപ്പുകള്‍

സമരം

ചിറകുകള്‍ കരിഞ്ഞ
ശലഭങ്ങള്‍ക്ക് വേണ്ടി-
ശീതകാറ്റില്‍-
കത്തുന്ന പകല്‍
നക്ഷത്രങ്ങള്‍.

ഇരുണ്ട ഗ്രാമ ഭൂപടങ്ങളില്‍
പടര്‍ന്ന ചോരയില്‍-
ചിറകറ്റ ശലഭങ്ങളുടെ-
വ്രണിത വിലാപങ്ങള്‍.

കനവുകള്‍ കൊഴിഞ്ഞു വീണ
കിനാപാടങ്ങളില്‍
എരിഞ്ഞടങ്ങുന്നവര്‍ക്കായ്‌
മുഷ്ടി ചുരുട്ടി
ശൂന്യതയിലേക്കേറിയുമ്പോള്‍
ഉയിര്‍ക്കുന്ന വാക്കുകള്‍
ആത്മാവിന്റെ കല്പനകളാകണം.

ഇനി...
പൂവുകള്‍ ശലഭങ്ങളെ
തേടി പോകും...
മരങ്ങൾ
അടര്‍ന്നു വീണ ദളങ്ങളെ
തേടി പോകും...
നിഴലുകള്‍ നിറങ്ങളായ്-
തെരുവിലേക്കിറങ്ങും

തിരിച്ചറിവ്
സമരങ്ങള്‍
സമരസപെടാനുള്ള
പ്രകടനങ്ങളാണ്,
മനസ്സിനോടും...
നിയമങ്ങളോടും...
കണ്ണുകള്‍ ഇറുക്കിയടച്ചാല്‍
കാഴ്ചകള്‍ ഇല്ലാതാവുന്നില്ല.

Thursday, January 10, 2013

         ഭയം 

അകക്കാടിന്റെ വന്യമായ
നിശബ്ദദയെക്കാള്‍
എനിക്ക് ഭയം
നിന്റെ മൌനമാണ്.

രാത്രിയുടെ രൌദ്ര ഭാവത്തെക്കാള്‍
ഭയം പകലിലെ ചില-
നിഴലനക്കങ്ങളാണ്

ശത്രുവിന്‍റെ പടയോരുക്കത്തെക്കാള്‍ ‍
ഭയം സൌഹൃദത്തിന്റെ
വിഷമയം പുരട്ടിയ പുഞ്ചിരിയാണ് 
 
കടലിന്റെ ആഴങ്ങളെ ക്കാള്‍ 
എനിക്ക് ഭയം
നിന്റെ  മനസ്സിനെയാണ്.

Wednesday, November 7, 2012

പുഴ ഒഴുകും വഴിയെ....


ജനിമൃതികളുടെ -
സന്ദേഹങ്ങളില്ലാതെ
ഒരു പുഴ
മഞ്ഞു മലകളുടെ ഗര്‍ഭ പാത്രത്തില്‍-
നിന്നുറവ പൊട്ടി ആര്‍ത്തു പെയ്യുന്നു

Sunday, November 4, 2012

നെരിപോട് 


നെരിപോടില്‍
ഒരു ചിതയെരിയുന്നു.
ഇടനെഞ്ചില്‍ നീയും-
ഞാനുമറിയാതെ
സ്നേഹത്തിന്റെ പശിമയില്-
ഊര്‍ന്നിറങ്ങിയ ഒരു കവിതയുടെ  ചിത.
 
ചിത കത്തിയമരും  മുന്‍പേ-
ഒരുപിടി ചാരം ഞാന്‍ 
ഇടനെഞ്ചില്‍ തന്നെ 
ചേര്‍ത്ത് വെച്ചിട്ടുണ്ട്...
സിരാതന്തുക്കളില്‍
നിന്റെ ഓര്‍മകളായ്
പുനര്‍ജ്ജനിക്കാന്‍.
ഓര്‍മകളായ് മാത്രം...

Friday, November 2, 2012

മുഖമില്ലാത്ത മനുഷ്യര്‍ 

 
മുഖപടം  മാറ്റുമ്പോള്‍ 
വെളുത്ത തലയോട്ടികള്‍ 
മാത്രം

വാക്കുകള്‍ക്കും 
നോക്കുകള്‍ക്കും 
അര്‍ത്ഥമില്ലാത്തവര്‍

വര്‍ത്തമാന കാലത്തിലെ 
അവിശുദ്ധ സന്തതികള്‍
രാഷ്ട്രീയ കോമരങ്ങള്‍

Tuesday, October 30, 2012

സ്നേഹത്തിന്റെയും (മരണത്തിന്റെയും) ഗസല്‍ 


നിലാവ് പെയ്യുന്നയീ-
രാത്രിയില്‍---
നിശാഗന്ധി പൂവിന്റെ-
സുഗന്ധത്തില്‍
ഒരു ഗസലിന്റെ-
ഈണത്തില്‍ 
നിന്നിലേക്കാഴ്ന്നിറങ്ങണം.
എന്നിട്ട്-
നിന്റെ കണ്മഷി കൂട്ടില്‍ 
എന്റെ കണ്ണുനീര്‍ ചാലിച്ച് 
ഞാനൊരു ചിത്രം വരക്കാം.
വരകള്‍ ഇടമുറിഞ്ഞ -
അപൂര്‍ണമായ ഒരു ചിത്രം .

വേരുകള്‍ പിഴുതെറിഞ്ഞ്
വിരലുകള്‍ മുറിച്ച് 
അപരാഹ്നത്തില്‍ 
ആകാശനീലിമയെ പ്രണയിച്ചു-
നിന്റെ നനുത്ത വിരലുകളുടെ 
സ്പന്ദനങ്ങളെ താലോലിച്ച്
ഈ കടല്‍ത്തീരത്ത്‌-
ഒരു രാത്രിയുറക്കം..
തിരമാലകളുടെ-
വിലാപ ഗീതവും കേട്ട്-
മൃതിയുടെ ശൈത്യത്തിലേക്ക്‌...

Sunday, October 21, 2012

ഒരയ്യപ്പന്‍ കവിത 


എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഔസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കുന്നു.
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മതത്ത്വം പറഞ്ഞു തന്നവളുടെ ഉപഹാരം.
മണ്ണു മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം.
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം.
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദളം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം.
മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരുന്നു


(എ അയ്യപ്പന്‍)

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...