Wednesday, January 27, 2016

നീ


ഒരയ്യപ്പന്‍ കവിതയാണ് നീ.
കാല്പനികതയില്ലാത്ത,
മോഡേണും-
പോസ്റ്റ്‌ മോഡേണുമല്ലാത്ത-
ഒരെഴുത്ത്.

Wednesday, July 15, 2015

പരിണാമം

പരിണാമത്തിന്റെ-
ദശാസന്ധിയിൽ
ഒരു മനുഷ്യൻ-
ഒരു മതമാകുന്നു.
സ്വയം ഒരു ദൈവവും.

സ്നേഹത്തിനുo -
മരണത്തിനുമപ്പുറം-
സ്വർഗ്ഗം സ്വപ്നം
കാണുന്നവർ.

നാവ് നഷ്ടപ്പെട്ട്,
ഭാഷ നഷ്ടപ്പെട്ട്,
വീട്ടുവഴിയെ ചിരിക്കാൻ മറന്ന്,
ചിരികള്‍ ചിത്രരൂപികളായലയുന്ന,
വിലാപങ്ങള്‍ തളര്‍ന്നൊടുങ്ങുന്ന,
പരീക്ഷണകാലം
പരിണാമ കാലം ....  

ഭാഷ മരിച്ച
വർത്തമാനകാലത്തിൽ-
നിന്നെനിക്ക്
തിരിച്ചുനടക്കണം
എന്റെ നാട്ടു വഴികളിലൂടെ.

Thursday, November 27, 2014

പ്രണയം

നക്ഷത്രവഴിയെ നടന്ന് നാം-
കണ്ട സ്വപ്നങ്ങൾ പൂവിട്ടപ്പോൾ-
ഒന്ന് കറുപ്പും ഒന്ന് വെളുപ്പും

പ്രത്യയശാസ്ത്രത്തിന്റെ അടക്കമുള്ള
കല്ലുകൾ കൊരുത്തിട്ടും-
നിറങ്ങളുടെ മേനി പറഞ്ഞ്-
നീയെന്നെ മൂന്ന് വട്ടം തള്ളിപറഞ്ഞു

അക്ഷരങ്ങൾ ലോപിച്ച്
വാക്കുകൾ ശൂന്യമാകുമ്പോൾ
നോവുകൾ അത്മാവിലലിഞ്ഞ്
അത്മതത്വങ്ങൾ-
ദീർഘനിശ്വാസങ്ങളാകുന്നു

വാക്കുകൾ പൂക്കുന്ന
മരമാണ് പ്രണയം.
വെറും വാക്കുകൾ
പൂക്കുന്ന മരം

സ്വപ്‌നങ്ങൾ നഷ്ടപെട്ട-
ഇടവഴിയിൽ ഉപേക്ഷിച്ച
ഓർമ്മയാണിന്ന്  നീ

Thursday, June 5, 2014

ഒറ്റമരങ്ങൾ


ഉഷ്ണരേണുക്കൾ പൊള്ളിക്കുന്ന-
ഗ്രീഷ്മത്തിൽ,
ജീവിതത്തിലേക്കുള്ള
ദൂരമളന്ന്,
ഇതളുകൾ പൊഴിക്കുന്ന ഒറ്റമരം.

ശിഖരങ്ങളടർന്ന്,
ഉഷ്ണ ചിന്തകളിലമർന്ന്,
ഊർദ്ധ്വശ്വാസം വലിക്കുന്ന
പകലിൽ-
ഒരു വേനൽ മഴ

മഴയിൽ കൊരുത്തൊരു
പ്രണയത്തിൽ,
വഴിമരങ്ങളുടെ
അതിജീവനത്തിന്റെ- 
ആത്മാർപ്പണം


ഇന്നെലകളില്ലാത്ത
ഘടികാരസൂചികൾപോലെ-
എഴുതപ്പെടാത്ത 
പ്രണയങ്ങൾ

ഇനി.... 
നീ തന്ന ചൂടും 
തിരിച്ചെടുക്കാം....
മൌനം മറന്ന നിൻ- 
ചുണ്ടുകൾക്കൊപ്പം.
ഇഴ പിരിയാത്ത ഈ മഴയിൽ 
ഇതളുകൾ കൊരുത്ത്,
പ്രത്യാശാ ഭരിതമായ്,
എത്രയെത്ര 
ഒറ്റമരങ്ങൾ..... 

Wednesday, April 24, 2013

സമാന്തരരേഖകള്‍

മിഴി ദൂരത്തിൽ ഉണ്ടെങ്കിലും
നിൻ  മിഴി വാക്കുകൾ
മുറിഞ്ഞു പോകുന്നതെന്താണ്...

നിന്നോട് പറയാനുള്ള
വാക്കുകളെല്ലാം -
തൊണ്ടയിൽ കുരുങ്ങി-
നിശ്ശബ്ദമായ് മരിക്കുന്നെതെന്താണ്...

ഓർമ്മകൾ
വിഷാദo  പൊഴിക്കുന്ന
സന്ധ്യയും,
മഴയിൽ മനസ്സ് മുറിയുന്ന
പകലുകളും
ബാക്കി വെച്ചിട്ടെങ്ങോട്ടാണ്-
നീ മാഞ്ഞു പോകുന്നത്.

സ്വപ്നങ്ങളും ജീവിതവും
സമാന്തര രേഖ യാകുമ്പോള്‍-
വാക്കുകൾ ഊർന്നു വീഴുന്ന
കവിതാ പുസ്തകത്തിൽ
കണ്ണുനീർ അടർന്ന്-
വീണു പടരുന്ന  മഷി കറുപ്പ്...

ഉഷ്ണം മാറ്റാനൊരു-
ചെറു കാറ്റ്,
സുഗന്ധം പരത്താനൊരു-
ചെറു പൂവ്,
എന്റെ സ്വപ്നങ്ങളുടെ 
കാഴ്ച്ചകളിപ്പോൾ
കണ്ണിന്റെ ദൂരത്തോളo
ചെറുതാണ്... 

Tuesday, January 29, 2013

ഡല്‍ഹി 22/12-ഒരു പ്രത്യാശാഭരിതന്റെ കുറിപ്പുകള്‍

സമരം

ചിറകുകള്‍ കരിഞ്ഞ
ശലഭങ്ങള്‍ക്ക് വേണ്ടി-
ശീതകാറ്റില്‍-
കത്തുന്ന പകല്‍
നക്ഷത്രങ്ങള്‍.

ഇരുണ്ട ഗ്രാമ ഭൂപടങ്ങളില്‍
പടര്‍ന്ന ചോരയില്‍-
ചിറകറ്റ ശലഭങ്ങളുടെ-
വ്രണിത വിലാപങ്ങള്‍.

കനവുകള്‍ കൊഴിഞ്ഞു വീണ
കിനാപാടങ്ങളില്‍
എരിഞ്ഞടങ്ങുന്നവര്‍ക്കായ്‌
മുഷ്ടി ചുരുട്ടി
ശൂന്യതയിലേക്കേറിയുമ്പോള്‍
ഉയിര്‍ക്കുന്ന വാക്കുകള്‍
ആത്മാവിന്റെ കല്പനകളാകണം.

ഇനി...
പൂവുകള്‍ ശലഭങ്ങളെ
തേടി പോകും...
മരങ്ങൾ
അടര്‍ന്നു വീണ ദളങ്ങളെ
തേടി പോകും...
നിഴലുകള്‍ നിറങ്ങളായ്-
തെരുവിലേക്കിറങ്ങും

തിരിച്ചറിവ്
സമരങ്ങള്‍
സമരസപെടാനുള്ള
പ്രകടനങ്ങളാണ്,
മനസ്സിനോടും...
നിയമങ്ങളോടും...
കണ്ണുകള്‍ ഇറുക്കിയടച്ചാല്‍
കാഴ്ചകള്‍ ഇല്ലാതാവുന്നില്ല.

Thursday, January 10, 2013

         ഭയം 

അകക്കാടിന്റെ വന്യമായ
നിശബ്ദദയെക്കാള്‍
എനിക്ക് ഭയം
നിന്റെ മൌനമാണ്.

രാത്രിയുടെ രൌദ്ര ഭാവത്തെക്കാള്‍
ഭയം പകലിലെ ചില-
നിഴലനക്കങ്ങളാണ്

ശത്രുവിന്‍റെ പടയോരുക്കത്തെക്കാള്‍ ‍
ഭയം സൌഹൃദത്തിന്റെ
വിഷമയം പുരട്ടിയ പുഞ്ചിരിയാണ് 
 
കടലിന്റെ ആഴങ്ങളെ ക്കാള്‍ 
എനിക്ക് ഭയം
നിന്റെ  മനസ്സിനെയാണ്.

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...